Tuesday, July 22, 2008

bookmyharthal.com

മാഷേ, ഈ ഓണ്‍ലൈന്‍ ബുക്കിംഗ്‌ സൈറ്റ്‌ എന്ന് പറയുന്നത്‌ നല്ല ബിസ്സിനസ്സാ, അല്ലിയൊ?

നാട്ടിലേയ്ക്ക്‌ പോകാന്‍ ബസ്സ്‌ ബുക്ക്‌ ചെയ്യുമ്പോഴാണ്‌ അതിന്റെ വെല മനസ്സിലാവണത്‌. എന്നാ പിന്നെ ഞാനും ഒന്ന് തൊടങ്ങിയേക്കാം എന്ന് വച്ചു. ബസ്സ്‌ ബുക്കിംഗ്‌ അല്ല, കെട്ടോ. ഇതൊരു പുതിയ ബുക്കിങ്ങാ. ഈ ബാംഗ്ലൂരില്‍ ചെലവാകത്തില്ലെങ്കിലും നമ്മുടെ നാട്ടില്‍ ഇത്‌ വന്‍ ഹിറ്റാകുമെന്ന് ഉറപ്പാ.

എന്തേ, ഒരു ഏജന്‍സി ഇട്ടാല്‍ കൊള്ളാമെന്നുണ്ടോ? ഒരു മെയില്‍ അയച്ചാ മതി. ഡീറ്റയില്‍സ്‌ തരാം.

ആവേശം മൂത്ത്‌ സംഗതി എന്താണെന്ന് പറയാന്‍ വിട്ട്‌ പോയി.
അല്ല മാഷെ! അതു നിങ്ങള്‍ക്ക്‌ ഊഹിക്കാവുന്നതല്ലെ ഉള്ളൂ?
നമ്മുടെ നാട്ടിലിപ്പോ ഏറ്റവും ഡിമാന്റുള്ള സാധനമേതാ?
?.. ??... ???
അത്‌ തന്നെ!
Mr. ഹര്‍ത്താല്‍.

നമ്മുടെ സൈറ്റിന്റെ പേര്‌ ഇങ്ങനെ വരും: "ഓണ്‍ലൈന്‍ ഹര്‍ത്താല്‍ ബുക്കിംഗ്‌".
ഇത്‌ നമ്മുടെ കാള്‍സെന്ററുകള്‍ പോലെ 24x7 ആയിരിക്കും.

ഹര്‍ത്താല്‍ ബുക്ക്‌ ചെയ്യാന്‍ വരിസംഖ്യ കൃത്യമായി അടയ്ക്കണ്ടതാണ്‌. മാസം 1000 രൂപായ്ക്ക്‌ പരമാവധി 29 ഹര്‍ത്താലുകള്‍ വരെ നടത്താവുന്നതാണ്‌. ഒന്നോ രണ്ടോ ദിവസങ്ങള്‍ ശമ്പളം വാങ്ങുന്നതിനു വേണ്ടി മാറ്റി വയ്ക്കേണ്ടതിനാലാണ്‌ പരമാവധി 29 എന്നു ഉറപ്പിച്ചിരിക്കുന്നത്‌.

ഹര്‍ത്താലുകള്‍ മൂന്ന് തരത്തില്‍ ആണ്‌ ഉള്ളത്‌.
1. സാധാരണ ഹര്‍ത്താല്‍
2. മിന്നല്‍ പണിമുടക്ക്‌
3. അനിശ്ചിത കാല ഹര്‍ത്താല്‍

സാധാരണ ഹര്‍ത്താലുകള്‍ കുറഞ്ഞത്‌ 2 ദിവസത്തിനു മുമ്പെങ്കിലും ബുക്ക്‌ ചെയ്യെണ്ടതാണ്‌. അതിനു വരിസംഖ്യ കുടിശിക തീര്‍ത്താല്‍ മതിയാകും.

മിന്നല്‍ പണിമുടക്കുകള്‍ എപ്പോള്‍ വേണമെങ്കിലും ബുക്ക്‌ ചെയ്യാവുന്നതാണ്‌. ബുക്ക്‌ ചെയ്ത്‌ നിമിഷങ്ങള്‍ക്കകം അതു പ്രാബല്ല്യത്തില്‍ വരുന്നതായിരിക്കും. ഇതിന്റെ വിജയത്തിനായി ആളെ ഇറക്കെണ്ടത്‌ കൊണ്ട്‌ 1000 രൂപ കൂടുതല്‍ അടയ്ക്കണ്ടതാണ്‌.

അനിശ്ചിത കാല ഹര്‍ത്താലുകാല്‍ ഒരാഴ്ചയ്ക്ക്‌ മുന്‍പേ ബുക്ക്‌ ചെയ്യണം. അതിനു വേണ്ടി മറ്റ്‌ ഹര്‍ത്താലുകള്‍ മാറ്റി വയ്ക്കേണ്ടി വരുന്നതിനാല്‍ 10000 രൂപാ ഈടാക്കുന്നതായിരിക്കും.

പത്രം, ടിവി മുതലായ മാധ്യമങ്ങളുമായി നമുക്കു ടൈ-അപ്പ്‌ ഉണ്ടായിരിക്കുന്നതിനാല്‍ ബുക്ക്‌ ചെയ്ത്‌ മൂന്ന് ദിവസം വരെ "എന്തിനാണ്‌ ഹര്‍ത്താല്‍" എന്നതിനെ പറ്റി ആലോചിക്കാന്‍ സാവകാശം ഉണ്ടായിരിക്കുന്നതാണ്‌. നിശ്ചിത സമയത്തിനുള്ളില്‍ കാരണം വ്യക്തമാക്കാന്‍ സാധിച്ചില്ലായെങ്കില്‍ ഞാന്‍ തന്നെ ഒരു കാരണം ഉണ്ടാക്കുന്നതായിരിക്കും. (പിന്നെ പറഞ്ഞിട്ട്‌ കാര്യമില്ല!)

പിന്നോക്ക സമുദായക്കാര്‍ക്ക്‌ 17 ശതമാനവും, സ്ത്രീകള്‍ക്കും സ്ത്രീ സംഘടനകള്‍ക്കും കൂടി 33 ശതമാനവും സംവരണം ഉണ്ടായിരിക്കുന്നതാണ്‌. ബുക്കിംഗ്‌ നിരക്കില്‍ ഇവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.(ഇതിന്റെ പേരില്‍ ഒരു ഹര്‍ത്താല്‍ രജിസ്റ്റര്‍ ചെയ്യാന്‍ സമ്മതിക്കുന്നതല്ല)

ആഴ്ചയില്‍ മൂന്നില്‍ കൂടുതല്‍ ഹര്‍ത്താല്‍ ആഖ്വാനം ചെയ്യുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നാലാമത്തേതിന്‌ ആനുകൂല്യം ഉണ്ടായിരിക്കുന്നതാണ്‌. കൂടാതെ വിശേഷദിവസങ്ങളിലും ഇവര്‍ക്ക്‌ സാധാരണ നിരക്കില്‍ ബുക്കിംഗ്‌ ലഭ്യമാക്കുന്നതാണ്‌.

ഹര്‍ത്താലിന്റെ വിജയം കണക്കാക്കുന്നത്‌ താഴെപ്പറയുന്ന കണക്കുകള്‍ പ്രകാരമാണ്‌:
- മരണം: 100 പോയിന്റ്‌
- അത്യാസന്ന നില: 70 പോയിന്റ്‌
- മരണകാരണമാവാത്ത പരിക്കുകള്‍: 20 പോയിന്റ്‌
- സര്‍ക്കാര്‍ ബസ്സ്‌ കത്തിച്ചത്‌: 50 പോയിന്റ്‌
- സര്‍ക്കാര്‍ ജീപ്പ്‌/കാര്‍ കത്തിച്ചത്‌: 40 പോയിന്റ്‌
- സ്വകാര്യ വാഹനം കത്തിച്ചത്‌: 60 പോയിന്റ്‌
- പോലീസിനെ തല്ലിയത്‌ (ആള്‍ ഒരെണ്ണം): 10 പോയിന്റ്‌
- തല്ല് കൊണ്ടത്‌: 90 പോയിന്റ്‌

ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടിയ വ്യക്തി അഥവാ സംഘടനയ്ക്ക്‌ ഒരു ഹര്‍ത്താല്‍ സൗജന്യമായി നല്‍കുന്നതാണ്‌.

NB: ഹര്‍ത്താല്‍ ദിനത്തില്‍ കടയടയ്ക്കാനോ വാഹനങ്ങള്‍ ഓടിക്കാനോ നിര്‍ബന്ദിക്കാന്‍ പാടുള്ളതല്ല. മറിച്ച്‌, തുറക്കുന്ന കടകളും ഇറക്കുന്ന വണ്ടികളും കത്തിക്കാവുന്നതാണ്‌.

ഇനി എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ bookmyharthal.com സന്ദര്‍ശിക്കുക!
Happy Harthal!!!

Monday, September 17, 2007

കുറച്ചു രാത്രികള്‍

ലോവര്‍ പ്രൈമറി കാഞ്ഞിരപ്പള്ളിയിലായിരുന്നു, താമസം മുണ്ടക്കയത്തും. ക്ലാസ്സ്‌ കഴിഞ്ഞ്‌ തറവാട്ടിലേയ്ക്ക്‌ പോയി പപ്പാ വരുന്നതും നോക്കി ഇരിക്കും.

പപ്പാ വരുമ്പോ രാത്രിയാവും. എങ്കിലും മറ്റൊന്നും ചെയ്യാനില്ലാതെ ഞാന്‍ വെറുതെ ഇരിക്കും. തറവാട്ടില്‍ കസിന്‍സ്‌ ഒക്കെ ഉണ്ട്‌, പക്ഷെ അവരോടൊപ്പം കളിക്കാനോ കൂട്ട്‌ കൂടാനോ പോവാറില്ലായിരുന്നു. ഞാന്‍ ഒരു അന്തര്‍മുഖനായിരുന്നു. ഒറ്റയ്ക്കിരിക്കാനായിരുന്നു ഏറെ ഇഷ്ടം.

പപ്പായുടെ കൂടെയാണ്‌ വീട്ടിലേയ്ക്ക്‌ പോവാറ്‌. അന്ന് പപ്പായ്ക്ക്‌ ഒരു സ്കൂട്ടി പുക്ക്‌ ഉണ്ടായിരുന്നു. അതിന്റെ മുന്‍പില്‍ ഇരുന്ന് തണുത്ത കാറ്റും അടിച്ച്‌ സ്കൂള്‍ വിശേഷങ്ങളൊക്കെ പറഞ്ഞ്‌, മുണ്ടക്കയം ടൗണിലെ തട്ട്‌ കടയില്‍ നിന്ന് ഒരു ഓമ്ലറ്റും കഴിച്ച്‌ വീട്ടിലേയ്ക്കുള്ള പോക്ക്‌ ഒത്തിരി ഇഷ്ടമായിരുന്നു. എന്റെ വര്‍ത്തമാനം കേട്ട്‌ വാത്സല്യത്തോടെ പപ്പാ എന്റെ മൂര്‍ദ്ധാവില്‍ ചുംബിക്കുമായിരുന്നു.

ചെറുപ്പത്തില്‍ ഞാന്‍ ഏറ്റവും ആസ്വദിച്ച നിമിഷങ്ങള്‍..

പിന്നീട്‌ താമസം തറവാട്ടിലേയ്ക്ക്‌ മാറ്റി, ആ യാത്രകളും അവസാനിച്ചു. പക്ഷെ ഇപ്പോഴും രാത്രിയില്‍ യാത്ര ചെയ്യുമ്പോള്‍ മുഖത്ത്‌ വീശുന്ന തണുത്ത കാറ്റ്‌ ആ പഴയ ബൈക്ക്‌ യാത്രകളും മൂര്‍ദ്ധാവിലെ ചുംബനവും ഓര്‍മ്മിപ്പിക്കും.

പിന്നീട്‌ ഇത്‌ വരെ പപ്പായുടെ കൂടെ ബൈക്കില്‍ കയറിയിട്ടില്ല, അത്‌ പോലെ ഒരു ഉമ്മ കിട്ടിയിട്ടുമില്ല, ഇപ്പോഴും ഞാന്‍ അത്‌ ഏറെ ആഗ്രഹിക്കുന്നുണ്ടെങ്കിലും.

...
ജോലിയെല്ലാം ഒതുക്കി ഏതാണ്ട്‌ എട്ട്‌ മണി ആകുമ്പോ മമ്മി വന്ന് എന്റെ അടുത്തിരിക്കും. കഴിഞ്ഞ പന്ത്രണ്ട്‌ മണിക്കൂറുകളില്‍ ഞാന്‍ കണ്ടതും കേട്ടതും ഒക്കെ മമ്മിയോട്‌ പറയും. സുനില്‍ സാര്‍ ചോക്ക്‌ എറിഞ്ഞതും രാജു മാസ്റ്റര്‍ വഴക്കു പറഞ്ഞതും, അങ്ങനെ കുറേ കുഞ്ഞ്‌ വലിയ കാര്യങ്ങള്‍.

മമ്മി എല്ലാം മൂളി കേള്‍ക്കും. ഇടക്ക്‌ എന്തെങ്കിലുമൊക്കെ പറയും. പിന്നെ ഞങ്ങള്‍ ക്യാരം കളിക്കും, മമ്മിയും, പപ്പായും, ചിന്നുവും, പിന്നെ ഞാനും.

പപ്പാ ടി.വി വാങ്ങിത്തന്നു. ചിത്രഗീതവും ചിത്രഹാറും സീരിയലും ഞങ്ങളുടെ രാത്രികള്‍ കയ്യേറി. എനിക്ക്‌ എന്റെ മമ്മിയേ കിട്ടാണ്ടായി, മമ്മിയ്ക്ക്‌ എന്നെയും. പറയാനും കേള്‍ക്കാനും ആരും ഇല്ലാണ്ടായി. പതുക്കെ എനിക്ക്‌ ഒന്നും പറയാന്‍ ഇല്ലാണ്ടായി.

ഇപ്പോ മാസങ്ങള്‍ കൂടി വീട്ടില്‍ ചെല്ലുമ്പോള്‍ പണിയെല്ലാം ഒതുക്കി പാവം മമ്മി എന്റെ അടുത്ത്‌ വരും, വിശേഷങ്ങള്‍ കേള്‍ക്കാന്‍. എട്ട്‌ മണി എന്നത്‌ ഇപ്പോള്‍ പത്ത്‌ മണി ആയിരിക്കുന്നു.

"എന്നാ വിശേഷം മമ്മീ! അങ്ങനെ പോകുന്നു. രാവിലേ ഓഫീസ്‌, രാത്രി വീട്‌. വേറേ എന്ത്‌! ഇവിടെ എന്തുണ്ട്‌ വിശേഷങ്ങള്‍?"
"ഇവിടെ എന്നാടാ! അമ്മച്ചിക്ക്‌ ശ്വാസം മുട്ടല്‍ കൂടുതലാണ്‌. ആശുപത്രിയില്‍ പോവാം എന്ന് പറഞ്ഞാല്‍ കേള്‍ക്കെണ്ടേ. നാളെ എന്തായാലും കൊണ്ട്‌ പോകണം..."
"ഹ്‌മ്മ്..."
"..."
"..."
"എന്നാ ഞാന്‍ കിടക്കട്ടേ മോനേ. ഭയങ്കര ക്ഷീണം. രാവിലേ വര്‍ത്തമാനം പറയാം. നിനക്ക്‌ എപ്പോ പോകണം?"
"വെളുപ്പിന്‌ 4 മണിക്ക്‌."

...
രാത്രിയായാല്‍ പിന്നെ ഗോള്‍ പ്രവാഹമാണ്‌. (ഗോള്‍ എന്നാല്‍ പരസ്പരം പാര വച്ചുള്ള കളിയാക്കലുകള്‍ എന്ന് അര്‍ത്ഥം.) മിക്കപ്പോഴും ഞാനായിരിക്കും പോസ്റ്റ്‌ (രക്തസാക്ഷി). മരിയനില്‍ ബി.സി.എ ചെയ്യുമ്പോള്‍ മുതല്‍ ഒന്നിച്ചു വീട്‌ എടുത്ത്‌ താമസിക്കുമ്പോഴും ആ കീഴ്‌വഴക്കം അങ്ങനെയൊന്നും ലംഘിക്കപ്പെട്ടിട്ടില്ല.

കുറേ വര്‍ഷങ്ങളായി ഞങ്ങള്‍ ഒന്നിച്ചാണ്‌.

കോളേജ്‌ വിട്ടാലും വീട്ടില്‍ പോവാതെ കോക്കാട്‌ ഹില്‍സിലോ പൈന്‍ കാട്ടിലോ പോയി വെറുതെ ഇരിക്കുമായിരുന്നു. ചിലപ്പോള്‍ ചീട്ട്‌ കളിക്കും, ചിലപ്പോ ഭാവിയെ പറ്റി ഉത്‌കണ്ഠാകുലരാകും. രാത്രി ഒരു നേരമാവുമ്പോള്‍ ബസ്സ്‌ പിടിച്ച്‌ അവനവന്റെ വീട്ടിലേയ്ക്ക്‌ മടങ്ങും.

കോളേജ്‌ വിട്ട്‌ ജോലി കിട്ടിയപ്പോഴും ഒന്നിച്ചായി, അധികം താമസിയാതെ തന്നെ. ഒരു വീട്ടില്‍..തമാശകളും, സിനിമയും, കിറുമലും, ഭാവിയെക്കുറിച്ച്‌ അല്‍പം കൂടി ഗഹനമായ ചിന്തകളും ഒക്കെയായി അങ്ങനെ..

ഇപ്പോള്‍ ഈ ഒറ്റ മുറിയില്‍ എനിക്ക്‌ തമാശ പറയാന്‍ ഒരു ലാപ്ടോപ്പും ടി.വിയും മാത്രം. അവയ്ക്ക്‌ ഒന്നും എന്നോട്‌ പറയാനില്ല, എനിക്ക്‌ അവരോടും.

ഇനി എത്ര നാള്‍ കാത്തിരിക്കണം അതു പോലെ ഒരു രാത്രി കിട്ടാന്‍? എല്ലാവരും ഒന്നിച്ച്‌..
അതോ, ഇനി അത്‌ കിട്ടില്ലാ എന്നുണ്ടോ?

Monday, September 10, 2007

പ്രിയപ്പെട്ട ഡയറി

പ്രിയപ്പെട്ട ഡയറി,
പങ്ക്‌ വയ്കുവാന്‍ ആരും ഇല്ലാത്തപ്പോഴാണ്‌ നിന്നെ ഓര്‍ക്കാറ്‌. ഇത്‌ വരെ അവള്‍ ഉണ്ടായിരുന്നല്ലൊ!

അവള്‍ പോവേണ്ടതാണ്‌.
അങ്ങനെയാണ്‌ അത്‌ വേണ്ടത്‌.
എങ്കിലും.. പെട്ടന്ന് തനിച്ചായതു പോലെ..

അവളുടെ കണ്ണുകളില്‍ നോക്കാന്‍ ഇപ്പോള്‍ ആദ്യമായി ഭയം തോന്നുന്നു,
എന്റെ കണ്ണില്‍ ഇനിയും കെടാതെ എരിയുന്ന പ്രണയം അവള്‍ കാണുമോ എന്ന ഭയം!
അവളോട്‌ സംസാരിക്കുവാന്‍ ഭയമാകുന്നു,
സ്നേഹത്തിന്റെ തീവ്രതയില്‍ ഞാന്‍ അവളെ വിളിക്കാറുള്ള ആ ചെല്ലപ്പേര്‌ അറിയാതെ നാവില്‍ വരുമൊ എന്ന ഭയം!

എന്റെ പ്രണയം ഞാന്‍ ആരോട്‌ പറയും?
ഇനിയും വഴങ്ങാത്ത എന്റെ മനസ്സിനോടോ?
അതോ, മനസ്സിനെ ഭയക്കുന്ന ബുദ്ധിയോടോ?
അവര്‍ ഇരുവരും അതു മനസ്സിലാക്കുന്നില്ലല്ലോ!
അവര്‍ എന്നെ മനസ്സിലാക്കുന്നില്ലല്ലോ!

അവര്‍ ഇപ്പൊഴും ആ പഴയ സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നിട്ടില്ലെന്നു തോന്നുന്നു.

എന്റെ പ്രിയപ്പെട്ട മനസേ,
ഒന്ന് ഉണരൂ.
ആ സ്വപ്നം നമുക്കു നഷ്ടമായിരിക്കുന്നു.
ഇല്ലെങ്കില്‍ നിനക്ക്‌ ഒന്ന് ചെയ്യാം.
എന്നെയും കൂടി ഉറക്കൂ,
ഇനിയും ഉണരാത്ത ഒരു ഉറക്കം..